Friday, January 28, 2011

പി.കെ.കുമ്പസാരക്കുട്ടി

പി.കെ.കുമ്പസാരക്കുട്ടി

കുഞ്ഞാലിക്കുട്ടി വീണ്ടും കുമ്പസരിക്കുകയാണ്. തനിക്ക് ചില തെറ്റുകൾ സംഭവിച്ചുപോയി. അതിന്റെ ഫലം താൻ അനുഭവിക്കുന്നു. ഇപ്പോൽ ഇതാ തനിക്ക് വധഭീഷണി! വധഭീഷണി നടത്തുന്നതോ സ്വന്തം ഭാര്യാസഹോദരിയുടെ ഭർത്താവ് റൌഫ്. തന്റെ സുഖത്തിലും ദു:ഖത്തിലും ഒക്കെ ഒപ്പമുണ്ടായിരുന്ന റൌഫ്. അപ്പോൾ ഇനി കുറച്ചുനാൾ റൌഫ് ആണ് താരം. കുറെ കാലമായി തന്നെ റൌഫ് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവത്രേ. അങ്ങനെ താൻ ഭരണത്തിലിരിക്കുമ്പോൾ പലകാര്യങ്ങളും നേടിയിട്ടുണ്ടത്രേ.

അപ്പോൾ രണ്ടു കാര്യങ്ങൾ അദ്ദേഹം സമ്മതിക്കുന്നു. ഒന്ന് തന്നെ മറ്റൊരാൾക്ക് ബ്ലാ‍ക്ക് മെയിൽ ചെയ്യാൻ തക്ക വണ്ണം എന്തൊക്കെയോ തെറ്റുകൾ താൻ ചെയ്തിരിക്കുന്നു. റൌഫിനും കൂടി ബോധ്യമുള്ള അഥവാ രണ്ടുപേരും അറിഞ്ഞ് ഒറ്റയ്ക്കും കൂട്ടായും പല തെറ്റുകളും ചെയ്തിട്ടുണ്ട്. അത് വച്ചാണ് റൌഫ് കളിക്കുന്നത്. ഇവിടെ റൌഫിന് എന്തും വെളിപ്പെടുത്താം. റൌഫ് എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ റൌഫിന് അത് പ്രശ്നമല്ല. കാരണം റൌഫ് ഒരു പൊതു പ്രവർത്തകൻ അല്ല. പക്ഷെ അതല്ലല്ലോ കുഞ്ഞാലിക്കുട്ടിയുടെ കാര്യം. പലതും വെളിപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ അത് ബാധിക്കും.

രണ്ടാമത് ശ്രദ്ധിക്കേണ്ട കാര്യം, തന്നെ ബ്ലാക്ക് മെയിൽ ചെയ്തും തന്റെ ബന്ധു എന്ന നിലയിലും യു.ഡി.എഫ് ഭരണകാലത്ത് റൌഫ് പലതും നേടിയെടുത്തിട്ടുണ്ട് എന്ന വെളിപ്പെടുത്തലാണ്. അപ്പോൾ ഭരണാധികാരം ഉപയോഗിച്ച് പല അവിഹിതമായ കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നും കുഞ്ഞാലിക്കുട്ടി പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്. അപ്പോൾ താൻ ഭരണത്തിൽ ഇരിക്കുമ്പോൾ ചെയ്തിട്ടുള്ള അഴിമതിയും എല്ലാവിത അവിഹിതങ്ങളും റൌഫ് ബ്ലാക്ക് മെയിൽ ചെയ്തതുകൊണ്ട് മാത്രം സംഭവിച്ചതാണെന്നും വേണമെങ്കിൽ വരുത്തിതീർക്കാം.

അങ്ങനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുമ്പോൾ അതിന് നിന്നു കൊടുക്കണമെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്യുന്ന ആളെ ഭയം ഉണ്ടെന്നല്ലേ? എങ്കിൽ എന്തിനാണ് ആ ഭയം? പറഞ്ഞു കുമ്പസരിച്ചോളൂ. റൌഫ് എല്ലാം പറയുന്നതിനു മുമ്പ് ജനങ്ങളോട് തുറന്ന് കുമ്പസരിച്ചാൽ അതായിരിക്കും നല്ലത്. പണ്ട് ലീഗിന്റെ കമ്മിറ്റിയിലും ഷിഹാബ് തങ്ങളുടെ മുമ്പിലും ഒക്കെ ഒത്തിരി കുമ്പസരിച്ചതല്ലേ? ഇടയ്ക്കിടെ കുമ്പസരിക്കുന്നത് നല്ലതാണ്. മന:ശാന്തി കിട്ടും.

പൊതു പ്രവർത്തവർ തങ്ങളുടെ പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും പുലർത്തേണ്ട മാന്യതകൾക്കും മര്യാദയ്ക്കും അപ്പുറത്ത് കാണിക്കുന്ന കൊള്ളരുതായ്മകളുടെ ഫലം ചിലർക്കെങ്കിലും തിരിച്ചു ഫലിക്കും. അത് ഒരു പക്ഷെ ആയിരത്തിൽ ഒരാൾക്ക് മാത്രം ആയിരിക്കും. ബാക്കിയുള്ളവർ രക്ഷപ്പെട്ടു പോകും. പക്ഷെ ഇവിടെ ആ ആയിരത്തിൽ ഒരാൾ കുഞ്ഞാലിക്കുട്ടിയായിപ്പോയി!

എപ്പോഴും അല്പം ധാർഷ്ട്യത്തിന്റെ മേമ്പൊടി ചേർന്ന സംസാരമല്ല ഇപ്പോൾ കുമ്പസരിക്കുമ്പോൾ നാം കാണുന്നത്. പെരുമാറ്റത്തിൽ എന്തൊരു നൈർമ്മല്യം. എന്തൊരു വിനയം. എത്ര സത്യസന്ധത. തെരഞ്ഞെടുപ്പ് അടുത്ത് വരികയല്ലേ? ഇനി തോൽക്കാതിരിക്കാൻ ഈ ഒരു സഹതാപം സഹായിക്കുകയും ചെയ്യും. ഒരാളെ ആരെങ്കിലും കൊല്ലാൻ ശ്രമിക്കുന്നു എന്നറിഞ്ഞാൽ അയാൾ ജനങ്ങൾ എത്ര വെറുക്കുന്നവർ ആയാലും ഒരു സഹതാപമൊക്കെ കിട്ടും.

ഇപ്പോള്‍ ആൾ ജനകീയനായി. ഇപ്പോൾ അദ്ദേഹം പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കുന്നു. പാവങ്ങൾക്ക് വേണ്ടി ചെലവഴിക്കേണ്ട സമയമത്രയും റൌഫിനെ പോലുള്ളവർക്ക് വേണ്ടി ചെലവാക്കിയതിൽ അദ്ദേഹത്തിനിപ്പോൾ പശ്ചാത്താപം ഉണ്ടത്രേ! നല്ലത്. അപ്പോൾ ഇതുവരെ- ഭരണത്തിലിരുന്നപ്പോഴടക്കം പാവങ്ങൾക്ക് വേണ്ടിയല്ല നിന്നതെന്നും സമ്മതിച്ചല്ലോ. ഇനിയങ്കിലും പാവങ്ങൾക്ക് വേണ്ടി നിൽക്കുമല്ലോ. ഇനി ധൈര്യമായി കുറ്റിപ്പുറത്തെന്നല്ല എവിടെയും മത്സരിക്കാം.

നോക്കണേ, ഈ റൌഫ്. ആള് ചില്ലറക്കാരനാണോ? ഒരാളെ കൊല്ലാൻ ശ്രമിക്കുക. അതും ഒരു ബന്ധുവിനെ. അതും മംഗലാപുരത്ത് നിന്ന് കൊട്ടേഷൻ സംഘത്തെ ഇറക്കിയിട്ട്! അപ്പോൾ എത്ര ക്രൂരന്മാരുമായിട്ടായിരുന്നു നമ്മുടെ മുൻ മന്ത്രിയുടെ കൂട്ടുകെട്ടെന്ന് മനസിലായില്ലെ? ഇവരൊക്കെ കാണിക്കുന്ന കന്നംതിരിവുകൾക്ക് രാഷ്ട്രം തന്നെ വില കൊടുക്കേണ്ടിവരുന്നു. ഇനി സർക്കാർ ചെലവിൽ എല്ലാ സുരക്ഷയും നൽകേണ്ടേ? അന്വേഷണങ്ങൾ നടത്തേണ്ടേ?

എന്തായാലും നമ്മുടെ നാട് ഭരിച്ച ഒരു മന്ത്രിയല്ലേ? കുറെ അംഗബലമുള്ള ഒരു പാർട്ടിയുടെ നേതാവുമല്ലേ? അദ്ദേഹത്തിന്റെ ജീവൻ നമുക്ക് എല്ലാ സുരക്ഷയും കൊടുത്ത് സംരക്ഷിക്കുക. ഇനിയും അദ്ദേഹം തെറ്റുകൾ ചെയ്ത് നാളെ ഇതുപോലെ കുമ്പസരിക്കാൻ ഇടവരില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം. ചെയ്ത തെറ്റുകൾക്ക് മാപ്പ് കൊടുക്കാം. അല്ല നമ്മൾ ഇപ്പോൾ മാപ്പ് കൊടുത്തില്ലെങ്കിൽ തന്നെ പുള്ളിയെ ആര് എന്തു ചെയ്യാനാ? പിന്നെ നമുക്ക് മാപ്പ് കൊടുക്കുക. അത്ര തന്നെ!

അല്ലെങ്കിൽതന്നെ എല്ലാവർക്കും മാപ്പ് കൊടുക്കാൻ സദാ നമ്മുടെ ജനം ഒരുങ്ങിയിരിപ്പാണല്ലോ. എത്ര തെറ്റു ചെയ്യുന്നവരെയും ജയിലിൽ കിടന്നിട്ട് ഇറങ്ങി വരുന്നവരെയും ഖജനാവ് മൊത്തമായും എടുത്ത് വിഴുങ്ങുന്നവരെയും ഒക്കെ ജയിപ്പിക്കാൻ ജനത്തിനു മടിയൊന്നുമില്ലല്ലോ. എല്ലാം മറക്കാനും പൊറുക്കാനും ഉള്ള കഴിവ് നമ്മുടെ ജനങ്ങൾക്ക് മതിയാവോളം ഉണ്ട്. അല്ലെങ്കിൽത്തന്നെ അപ്പപ്പോൾ കണ്ടതുപോലെയാണല്ലോ നമ്മുടെ ജനാധിപത്യ ബോധം!

No comments: